നമുക്കും കണ്ണന്റെ കൂടെ ഹോളി ആഘോഷിക്കാം
കണ്ണാ..... കണ്ണാ.....എന്റെ ഉണ്ണിക്കണ്ണനെവിട്യാണ്? യശോദയുടെ ചോദ്യം കേട്ടീട്ടും കണ്ണൻ വിളി കേട്ടില്ല.
ഇതെവിട്യാണ് എന്റെ കുട്ടി. യശോദയുടെ ചുണ്ടിൽ ഒരു ചിരി പടർന്നു.
ഉം.. അറയിലുണ്ടാവും. വെണ്ണയോ പാലോ ഇന്നെന്താണാവോ ലക്ഷ്യം? ഇങ്ങന്യൊരു വികൃതി.
യശോദ അറിയിൽ ചെന്നു നോക്കി. കണ്ണനവിടെ ഇല്ല. വെണ്ണയും പാലും എടുത്ത ലക്ഷണവും കാണാനില്യ. പിന്നെവിട്യാണ്? ഉരപ്പുരയിലും പശുത്തൊഴുത്തിലും എവിടേയും കണ്ണനില്യ. യശോദ ചെവിയോര്‍ത്തു. കണ്ണന്റെ കിങ്ങിണീട്യോ പാദസരത്തിന്റ്യോ ശബ്ദം കേൾക്കനുണ്ടോ?
ഏയ് ഇല്യലോ..
ഇനി ഏതെങ്കിലും ഗോപീഗൃഹങ്ങളിൽ പോയതാണോ? യശോദ മുറ്റത്തിറങ്ങി ചുറ്റും നോക്കി. അർദ്ധവൃത്താകൃതിലുള്ള ഗോപഗൃഹങ്ങളുടെ നടുക്കാണ് നന്ദഗൃഹം. അതുകൊണ്ട് എല്ലാവരുടെ മുറ്റത്തേയ്ക്കും നോട്ടമെത്തും എവിടേയും കണ്ണൻ ചെന്നതായി തോന്നുന്നില്ല. തേവരേ എന്റുണ്ണി എവിടെപ്പോയതാവും? യശോദയ്ക്ക് പരിഭ്രമായി.
വീണ്ടും ഉറക്കെ വിളിച്ചു. " കണ്ണാ...അമ്മേടെ പൊന്നുണ്ണീ..നീയ്യെവിട്യാണ്?"
വിളികേട്ട് ശ്രോതകൃഷ്ണൻ ഓടിവന്നു പറഞ്ഞു.
യശോദമ്മേ... കണ്ണൻ അവിടെ ഇരുന്നു കരയുന്നു..
ങേ.. എന്റുണ്ണിക്ക് എന്തേ പറ്റീത്?
യശോദ ഓടിച്ചെന്നു നോക്കുമ്പോൾ കണ്ണൻ കദംബത്തിൽ ചാരി കാൽമുട്ടുകൾക്കുള്ളിൽ മുഖം മറച്ച് തേങ്ങിക്കരയുന്നു.
നാരായണ നാരായണ.....
ദെന്താപ്പൊ ണ്ടായേ?
എന്റെ കുട്ടിക്കെന്തേ പറ്റീത്?
കണ്ണാ അമ്മേടുണ്ണിക്ക് എന്തുപറ്റീ?
യശോദ കണ്ണനെ വാരിയെടുക്കാൻ നോക്കി.
കണ്ണൻ കൈ തട്ടി മാറ്റി യശോദമ്മയുടെ മുഖത്തേയ്ക്ക് സങ്കടത്തോടെ നോക്കി. കണ്ണനെ ഇങ്ങനെ സങ്കടപ്പെട്ട് കണ്ടീട്ടേ ഇല്യ.
സുദാമാവേ ശ്രോതകൃഷ്ണാ ആരെങ്കിലൊന്നു പറയൂ എന്റെ കണ്ണന് എന്തേ പറ്റീത്?
ആരും ഒന്നും മിണ്ടുന്നില്ല. യശോദ കണ്ണന്റെ അടുത്തിരുന്ന് സ്നേഹത്തോടെ പുറത്തു തലോടിക്കൊണ്ടു ചോദിച്ചു. എന്തിനാ ന്റെ കുട്ടൻ ഇങ്ങനെ കരയണേ..?
എന്താ കണ്ണാ....ണ്ടായേ...? അമ്മ്യോടു പറയൂ. ..
കണ്ണൻ അമ്മേടെ മാറിൽ തല ചായ്ച്ച് ഒരു തേങ്ങലോടെ ഇടറിയ സ്വരത്തില്‍ ചോദിച്ചു.
"അമ്മേ...ഞാൻ അമ്മേടെ മോനാണോ?"
"ങേ.. ഇതെന്താ കണ്ണാ ഇങ്ങന്യൊരു ചോദ്യം? കണ്ണൻ അമ്മേടെ പൊന്നുണ്ണി തന്ന്യാണ്.
സത്യായീട്ടും.....?
"അതെ കണ്ണാ.... സത്യായീട്ടും. അതിലെന്താത്ര സംശയം?"
"അച്ഛനും അമ്മയും ഏട്ടനും ഏട്ടന്റമ്മേം എല്ലാവരും വെളുത്തീട്ടാണല്ലോ കണ്ണൻ മാത്രെന്തേ കറുത്തുപോയത്?"
കണ്ണന് തേങ്ങലടക്കാനാവുന്നില്യ.
യശോദയ്ക്ക് ചിരി വന്നു. അപ്പോള്‍ ഇതാണ് കാര്യം.
"എന്റുണ്ണീ കറുപ്പും വെളുപ്പുമെല്ലാം ഭഗവാൻ തരുന്നതല്ലേ?"
"വെളുത്ത നന്ദിനിപ്പയ്യിന്റെ കുഞ്ഞു വെളുത്തത്. ചുവന്ന സുരഭീടെ കുഞ്ഞ് ചുവന്നത്. വെളുത്ത യശോദമ്മേടെ കണ്ണൻ മാത്രം കറുത്തത്."
ഹൈ...ന്റുണ്ണീ...കറുത്താലെന്താ കണ്ണന്റത്ര ഭംഗി ഇവിടെ വേറെ ആർക്കാള്ളത്?
"അമ്മേ ഗോപികമാരെല്ലാവരും പറയണു ഞാൻ അമ്മേടെ മോനല്ലാന്ന്."
"അതു വെറുതെ പറയാണ് കണ്ണാ. അമ്മേടെ ഉണ്ണ്യല്ലാണ്ടെങ്ങിന്യാ കണ്ണൻ അമ്മേടെ അടുത്ത് വന്നത്. അമ്മേടെ അമ്മിഞ്ഞപ്പാൽ കുടിക്കുന്നത്?"
ഞാനും അത് ചോദിച്ചൂ അമ്മേ...അപ്പോൾ അവർ പറയാ സുരഭിലേടെ കുഞ്ഞ് നന്ദിനിയുടെ അകിട്ടിൽ പോയി പാലു കുടിക്കുന്നുണ്ടല്ലോ?"
"എന്റെ കണ്ണാ...എന്താ പറയാ? ഇതൊക്കെ കണ്ണനെ ശുണ്ഠി പിടിപ്പിക്കാൻ പറയുന്നതല്ലേ?"
"ഗോപികമാർ പറഞ്ഞൂലോ അമ്മ എന്നെ മേടിച്ചതാണ് ന്ന്."
മേടിക്കേ...ഹ..ഹ.. ഇതന്താ പാലോ തൈരൊറ്റ്യാണോ മേടിക്കാൻ... ഇതൊക്കെ പറയാന്‍ ഇന്നെന്തേണ്ടായേ..?
"അമ്മേ... ഇന്നിവിടെ ചാണകം വാങ്ങാൻ ഒരു സ്ത്രീ വന്നില്യേ...? കറുത്ത് തടിച്ച് മൂക്കുത്ത്യൊക്കെ ഇട്ട് ...."
"ഉവ്വ്.... അതിന്?"
"അവർ എന്നെക്കണ്ടപ്പോൾ എന്റെ ഉണ്ണീ എന്ന് വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവച്ചു."
"അതിപ്പോ അമ്മേടെ കുട്ട്യേ കണ്ടാൽ ആർക്കാ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാൻ തോന്നാത്തത്?
കണ്ണനെ അവർക്ക് അത്ര ഇഷ്ടായീണ്ടാവും."
"അതുകണ്ടപ്പോൾ ഗോപികമാർ എല്ലാവരും കളിയാക്കി ചിരിച്ചു. വിശാഖ പറയാണ് അതാണ് എന്റെ അമ്മ ന്ന്"
"കഷ്ടം കണ്ണാ അവർ കണ്ണനെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ? അവരുടെ ഉണ്ണി അവരുടെ ഗൃഹത്തിലല്ലേ ഉണ്ടാവാ നന്ദ ഗൃഹത്തിലാണോ ന്ന് ചോദിക്കായിരുന്നില്യേ ഉണ്ണിക്ക്?"
"ഞാൻ ചോദിച്ചു അമ്മേ ..അപ്പോള്‍ അവര്‍ പറയാണ് അമ്മയ്ക്കൊരു ഉണ്ണീല്യാണ്ട് ചാണകം കൊടുത്ത് പകരായി കണ്ണനെ അമ്മ മേടിച്ചതാണ് ന്ന്. അതാത്രേ കണ്ണൻ ഇങ്ങനെ കറുത്തിരിക്കുന്നത്."
കണ്ണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി.
"കഷ്ടം ഇത്ര വിഡ്ഢ്യായീലോ അമ്മേടെ ഉണ്ണി. ഏതെങ്കിലും അമ്മ സ്വന്തം കുട്ട്യേ ആർക്കെങ്കിലും കൊടുക്കോ കണ്ണാ...! എത്ര വലിയ സമ്മാനം തരാം ന്ന് പറഞ്ഞാലും അമ്മയ്ക്ക് ഉണ്ണിയെ വിൽക്കാൻ പറ്റോ?"
വാത്സല്യാധിക്യത്താൽ യശോദയുടെ കണ്ഠം ഇടറി.
"അമ്മേ...വിശാഖ ഇങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കിച്ചരിച്ചു. നമ്മുടെ രാധപോലും."
അപ്പോള്‍ അതാണ് കാര്യം?
രാധയും കളിയാക്കി. യശോദമ്മ കണ്ണനെ വാരിയെടുത്ത് ഉമ്മവച്ചു.
"അല്ലെങ്കിലും ഈ ഗോപികമാർക്ക് അവർ വെളുത്തതായതോണ്ട് വല്യേ സുന്ദരിമാരാണ് ന്നാ ഭാവം ല്ലേ അമ്മേ...? അവരുടെ കൂട്ടുകൂടി രാധയും അതുപോല്യായി."
"കണ്ണാ അതിന് അമ്മ ഒരു സൂത്രം പറഞ്ഞു തരാം"
"എന്താ അമ്മേ..?" കണ്ണന്റെ നിറഞ്ഞ കണ്ണുകൾ തിളങ്ങി.
"നമുക്ക് ഇന്നു തന്നെ അച്ഛനോടു പറഞ്ഞ് ധാരാളം വർണ്ണപ്പൊടികൾ വാങ്ങിക്കാം."
"എന്നീട്ട്?"
"കണ്ണനിഷ്ടള്ള നിറങ്ങളെല്ലാം രാധയുടേയും ഗോപികമാരുടെ ദേഹത്ത് പൂശിക്കോളൂ..."
അതുകേട്ടപ്പോൾ സ്വതേ കുറുമ്പിന്റെ യൂണിവേഴ്സിററിയായ കണ്ണന് ബഹുരസായി.
കണ്ണന്റെ സങ്കടമെല്ലാം മാറി.
കണ്ണൻ ഗോപികമാരുടെ അടുത്തെത്തി.
അത്യധികം മധുരഭാവത്തിൽ വിളിച്ചു "സുന്ദരിമാരേ..."
ഹ! അതു കേട്ടാൽ മതി ഗോപികമാർക്ക്. ആ വിളി അവർക്ക് അമൃതപാനം ചെയ്തതുപോലെയായി.
അവർ പ്രേമത്തോടെ വിളിച്ചു
"ശ്യാമസുന്ദരാ ...."
"ഞനൊരു സന്ദേശം അറിയിക്കാൻ വന്നതാണ്. "
എന്താ കൃഷ്ണാ...?
നാളെ നന്ദഭവനത്തിൽ ഗോപികമാർക്കു വേണ്ടി മാത്രം ഒരു ആഘോഷം നടത്താന്‍ തീരുമാനിച്ചീട്ടുണ്ട്. നിങ്ങളെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് അതിസുന്ദരികളായി ഒരുങ്ങി രാധയുടെ നേതൃത്വത്തിൽ വരണം എന്ന് അച്ഛന്‍ പറഞ്ഞിരിക്കുന്നു."
ആർക്കാണ് കൂടുതല്‍ ഭംഗീന്ന് നിശ്ചയിച്ച് ഒരു സുന്ദരിപ്പട്ടവും തരുന്നുണ്ട് ത്രേ..."
"അതുവ്വോ?
രാധയ്ക്കും ഗോപികമാർക്ക് സന്തോഷം അടക്കാനായീല്ല."
കണ്ണൻ ഒന്നു കൂടി പറഞ്ഞു.
ആ സുന്ദരി എന്നും ഈ കണ്ണന്റെ പ്രിയപ്പെട്ടവളായിരിക്കും. എന്നും കണ്ണന്റെ സ്വന്തം"
ഹ ഹ ! ഇതിൽപ്പരം എന്തുവേണം. ? ഗോപികമാർ ഓരോരുത്തരും കണ്ണന്റെ പ്രിയപ്പെട്ടത് താനാവണം എന്ന് മോഹിച്ചു.
പിറ്റേന്ന് എല്ലാവരും നേരത്തേ എണീറ്റ് എല്ലാ പ്രഭാതകൃത്യങ്ങളും തീർത്ത് വളരെ സമയമെടുത്ത് ഒരുങ്ങി. ഏറ്റവും സുന്ദരി ഞാനാവണം എന്ന് എല്ലാവരും ആഗ്രഹിച്ചു.
രാധയോടൊത്ത് അവർ നന്ദഭവനത്തിലെത്തി.
അവിടെ ആഘോഷത്തിന്‍റെതായ ഒരുക്കങ്ങള്‍ ഒന്നും കണ്ടില്ല. ആരേയും ഗൃഹത്തിന് പുറത്ത് കാണാനില്ല. സാധാരണ ഞങ്ങള്‍ വരുന്നതു കാത്ത് കണ്ണൻ നില്ക്കാറുള്ളതാണ്. ഇന്ന് കണ്ണനേം കാണാനില്യ.
രാധയും ഗോപികമാരും ഗൃഹാങ്കണത്തിനു മുന്നിലുള്ള കദംബവൃക്ഷത്തിന്റെ ചുവട്ടിൽ ശങ്കിച്ചു നിന്നു .
"രാധേ കണ്ണൻ നമ്മളെ കളിപ്പിച്ചതാവുമോ?"
" ഏയ് അത് കളവാകില്ല. കണ്ണന്റെ അച്ഛൻ പറഞ്ഞുന്നല്ലേ പറഞ്ഞത്."
"അതെ. നമുക്ക് മാത്രമായ ആഘോഷല്ലേ ? ലക്ഷ്മീ പൂജയോ സുമംഗലീ പൂജയോ ആവും. "
അവർ പരസ്പരം സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ പെട്ടെന്ന് ഗഞ്ചിറയുടേയും
തപ്പിന്റേയും ഢോലക്കിന്റേയും ഹരിബോലിന്റേയും (ഭജനയ്ക്ക് ഉപയോഗിക്കുന്ന ലോഹവാദ്യമാണ് ഹരിബോല്‍) ശബ്ദം മുഴങ്ങി.
കദംബ മരത്തിനു മുകളിൽ നിന്ന് കണ്ണനും, ശ്രോതകൃഷ്ണനും സുദാമാവും കുറച്ചു ഗോപന്മാരും ഗോപികമാരുടെ ഇടയിലേക്ക് ചാടിവീണു.
" ഹോയ്...രാധ വന്നൂ.... വിശാഖ വന്നു....ചന്ദ്രലേഖയും മണിമേഖലയും വന്നൂ....
ഗോപികമാരെല്ലാം വന്നൂ....."
എന്ന് പാടിക്കൊണ്ട് കണ്ണനും കൂട്ടുകാരും ഗോപികമാരുടെ ചുറ്റും നടക്കാൻ തുടങ്ങി. വാദ്യമേളങ്ങൾ മുഴക്കിക്കൊണ്ട് രാമേട്ടന്റെ നേതൃത്വത്തിൽ മറ്റു ഗോപകുമാരന്മാരും അവിടെയ്ക്കെത്തി. വാദ്യഘോഷവും പാട്ടുമെല്ലാം കേട്ട് എന്താണെന്നറിയാതെ വൃന്ദാവനത്തിലുള്ളവരെല്ലാം അവിടെയ്ക്ക് ഓടിയെത്തി. നന്ദഗൃഹത്തിന്റെ മുറ്റത്ത് എന്ത് ആഘോഷമാണ് എന്ന് ആർക്കും മനസ്സിലായീല്ല. എന്താണ് സംഭവിക്കുന്നത് എന്ന് ഗോപികമാർക്കും മനസ്സിലായീല്ല. എല്ലാവരും ആട്ടവും പാട്ടും വാദ്യഘോഷങ്ങളും കണ്ട് ലയിച്ചു നിലക്കുമ്പോൾ കണ്ണനും കൂട്ടുകാരും കയ്യിൽ കരുതിയ വർണ്ണപ്പൊടികൾ ഗോപികമാരുടെ ദേഹത്തേയ്ക്ക് വാരിയെറിഞ്ഞു. പച്ചയും ചുവപ്പറും മഞ്ഞയും നീലയും എന്നു വേണ്ട വിവിധതരം വർണ്ണപ്പൊടികൾ ഗോപികമാരുടെ തലയിലും ദേഹത്തും വാരിവിതറി. കണ്ണൻ രാധയുടെ കവിളിലും ദേഹത്തും ചായം തേച്ചു. ഗോപികമാർ വർണ്ണങ്ങളിൽ മുങ്ങി. കണ്ണനും കൂട്ടരും അവരെ കളിയാക്കി ചിരിച്ചുകൊണ്ട് ആട്ടവും പാട്ടും തുടർന്നു. ഗോപികമാർക്ക് എല്ലാം കണ്ണന്റെ സൂത്രമാണ് എന്നു മനസ്സിലായി. നാണവും സങ്കടവും തോന്നി . അങ്ങിനെ തോറ്റുകൊടുത്താൽ പറ്റില്യ. രാധ ചന്ദ്രാവലിയുടെ കാതിൽ എന്തോ പറഞ്ഞു. ചന്ദ്രാവലിയും കുറച്ചു തോഴിമാരും ആരുമറിയാതെ ഇതിനിടയില്‍ നിന്നു പോയി. രാധയും മറ്റു സഖിമാരും നാണിച്ചു തലതാഴ്ത്തി നിന്നു.
കണ്ണനും കൂട്ടർക്കും അത് കണ്ട് ആവേശം കൂടി. ഗോപികമാരുടെ ചുറ്റും ആട്ടവും പാട്ടും തുടർന്നു. വ്രജവാസികൾക്കരല്ലാം ഇത് വളരെ ആസ്വാദ്യമായി. അല്പം കഴിഞ്ഞപ്പോൾ ഒരു തോഴി വന്ന് രാധയോട് എന്തോ പറഞ്ഞു.
പെട്ടന്നു രാധ മുഖമുയര്‍ത്തി കണ്ണനെ നോക്കി.
പിന്നെ എല്ലാവരും ചേർന്ന് ഉച്ചത്തിൽ
"ചന്ദ്രാവലി വന്നൂ...... ഇന്ദുലേഖ വന്നൂ...... രാഗിണിയും...രോഹിണിയും വന്നു....
പ്രിയതോഴിമാർ വന്നു..... " എന്നു പറഞ്ഞ് ഗോപന്മാരെ തള്ളിമാറ്റി യമുനയുടെ തീരത്തേയ്ക്ക് ഓടി. ഒരു നിമിഷം വാദ്യഘോഷങ്ങളും ആട്ടവും പാട്ടും നിലച്ചു.
ങേ..ഇതെന്താണ്? കണ്ണനും കൂട്ടുകാരും പരസ്പരം നോക്കി.
കണ്ണൻ എല്ലാവരോടും പറഞ്ഞു. " ചങ്ങാതിമാരേ
നമ്മളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗോപികമാരുടെ സൂത്രമാണെ്. അവരെ വിടരുത് വരൂ" കണ്ണനും കൂട്ടുകാരും ആവേശത്തോടെ അവരുടെ പുറകേ ഓടി. ഒരു നിമിഷം കൊണ്ട് ചന്ദ്രാവലിയും കൂട്ടുകാരും കൊണ്ടുവന്ന വർണ്ണപ്പൊടികൾ നിറച്ച മുളയുടെ പീച്ചാംകുഴൽ യമുനാതീരത്തെത്തിയ രാധയ്ക്കും കൂട്ടർക്കും കൈമാറി. അവർ അതിൽ യമുനയിലെ ജലം നിറച്ച് തയ്യാറായി നിന്നു.
കണ്ണനും കൂട്ടരും അടുത്തെത്തിയതും
കണ്ണൻ വന്നൂ...ശ്യാമവർണ്ണൻ വന്നൂ.....കണ്ണന്റെ കൂട്ടുകാർ വന്നൂ.. എന്ന് പാടിക്കൊണ്ട് പിച്ചാംകുഴിലിലെ വർണ്ണജലം അവരുടെ ദേഹത്തേയ്ക്ക് തെറിപ്പിച്ചു. കണ്ണനും കൂട്ടുകാരും വർണ്ണ ജലത്തിൽ കുളിച്ചു. ഈ സമയം മറ്റെല്ലാവരും അവിടേയ്ക്ക് ഓടിവന്നു. ഈ കളികൾ എല്ലാവര്‍ക്കും നന്നേ രസിച്ചു. അവരും പരസ്പരം വർണ്ണപ്പൊടികൾ വാരി എറിയാനും പീച്ചാംകുഴലെടുത്ത് ജലം തെറിപ്പിക്കാനും തുടങ്ങി. പിന്നെ എല്ലാവരും എല്ലാം മറന്ന് അത് ശരിക്കും ആനന്ദോത്സവമാക്കി മാറ്റി.
"നന്ദ നന്ദനൻ കണ്ണൻ...
യശോദ നേടിയ പുണ്യം കണ്ണൻ.....
വൃന്ദാവനത്തിലെ കണ്ണൻ...
നമ്മുടെ ഭാഗ്യം കണ്ണൻ...
കണ്ണന്റെ പ്രിയസഖി രാധ....
വൃന്ദാവനത്തിന്റെ റാണീ...
കണ്ണന്റെ മാനസറാണീ....."
എന്നു പാടിക്കൊണ്ട് എല്ലാവരും ആനന്ദത്തിലാറാടി നൃത്തം വച്ചു.
വൃന്ദാവനം മുഴുവനും ആനന്ദലഹരിയിൽ മുങ്ങിയ ഈ ദിവസം പിന്നീട് മദനോത്സവരൂപത്തിൽ ആഘോഷമായി കൊണ്ടാടാൻ തുടങ്ങി.
ഹോളി എന്നവാക്കിന് അസത്യമായത് എന്നും ചുവന്ന നിറത്തിലുള്ള പൊടി എന്നുമെല്ലാം അർത്ഥമുണ്ട്. ഇത് പ്രത്യേക ഒരു ഉത്സവത്തിന്റെ ഭാഗമല്ലാതെ, കണ്ണൻ കാണിച്ച തമാശ ഇന്ന് ഉത്സവമായി മാറിയതുകൊണ്ടും, വർണ്ണപ്പൊടികൾ ഉപയോഗിക്കുന്നതുകൊണ്ടും ആവാം ഇതിന് അസത്യമായത്, നിറങ്ങളുടെ ആഘോഷം എന്നെല്ലാം അർത്ഥം വരുന്ന ഹോളി എന്ന പേരു വന്നത്.
എല്ലാ അക്ഷരപ്പൂക്കളും കൃഷ്ണപാദത്തിൽ പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
സുദർശന രഘുനാഥ്
വനമാലി